അരിമ്പൂർ: പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ കംബോഡിയൻ മുന്തിരി കൃഷി വിജയിച്ചതിന്റെ സന്തോഷത്തിലാണ് എറവിലെ യുവ കർഷകനായ റിതുൽ (31). ഒരു വർഷം മുൻപ് സമീപജില്ലയിൽനിന്ന് കൊണ്ടുവന്ന് നട്ടുനനച്ച് പരിപാലിച്ച കംബോഡിയൻ മുന്തിരികൾ ഓരോകുലകളായി പഴുത്തു തുടങ്ങി.
15 വയസു മുതൽ കൃഷിയിടത്തിൽ സജീവമാണ് റിതുൽ. ഡിഗ്രി പഠനശേഷം പൂർണമായും കൃഷിയിൽ ശ്രദ്ധകേന്ദ്രീകരിച്ചു; പുതുമകൾ പരീക്ഷിച്ച് വിജയം കൊയ്തു. വീടിരിക്കുന്ന 11 സെന്റ് സ്ഥലം മുഴുവൻ കൃഷിയാണ്. മഞ്ഞൾ, ഇഞ്ചി, ചെണ്ടുമല്ലി, കറിവേപ്പില, ഡ്രാഗൺ ഫ്രൂട്ട്, കറ്റാർവാഴ, കൂവ, ചേമ്പ് തുടങ്ങി ഒട്ടനവധി ഇനങ്ങളും തേനീച്ച വളർത്തൽ, മീൻ വളർത്തൽ, കോഴി, താറാവ്, പ്രാവ് എന്നിവയുമുണ്ട്. അഞ്ചു പശുക്കളും കിടാരിയും ഒപ്പം രണ്ടേക്കറിൽ കൃഷിയും. കൃഷികളെല്ലാം വീടിനുചുറ്റും ഇതോടു ചേർന്നുള്ള പറമ്പിലുമാണ്.
ജൈവവളങ്ങൾ ഉപയോഗിച്ചാണ് റിതുലിന്റെ കൃഷി. പഞ്ചായത്തിലെ മികച്ച യുവകർഷകൻ, മികച്ച ജൈവകർഷകൻ, കൃഷി വിജ്ഞാനകേന്ദ്രത്തിന്റെ പുരസ്കാരങ്ങൾ തുടങ്ങി ഒട്ടനവധി അവാർഡുകൾ റിതുലിനെ തേടിയെത്തിയിട്ടുണ്ട്.
ഒരു വർഷം മുന്പാണ് കംബോ ഡിയൻ മുന്തിരിയുടെ ചെടികളെത്തിച്ച് റിതുൽ കൃഷി ആരംഭിച്ചത്. മൂന്നുമാസം കഴിഞ്ഞപ്പോ ൾ പൂവിട്ട ചെടിയിൽ ഇപ്പോൾ മുന്തിരി പഴുത്തു തുടങ്ങിയിരിക്കുന്നു. 35 ഓളം കുലകളാണ് പാകമാകുന്നത്. ഒരു കുലയിൽ നാലുകിലോ വരെ മുന്തിരികൾ ലഭിക്കുന്ന ഇനമാണ് കമ്പോഡിയൻ.
മുന്തിരി കൃഷി വിജയിച്ച സാഹചര്യത്തിൽ കൂടുതൽ കൃഷി ചെയ്യാനാണു റിതുലിന്റെ പദ്ധതി. നിരവധിപേരാണു റിതുലിന്റെ കൃഷി ത്തോട്ടം സന്ദർശിക്കാൻ എത്തുന്നത്. ചാലിശേരി കുറ്റൂക്കാരൻ ദേവസിയുടെയും എൽസിയുടെയും മകനാണു റിതുൽ.